Search This Blog

Monday, September 22, 2014

ഉമ്മന്‍ ചാണ്ടിക്ക് മറുപടി:നിങ്ങളെ ജയിപ്പിക്കാനറിയാമെങ്കില്‍ തോല്പ്പിക്കാനും അറിയാം. .

;
 
ഉള്ളതു പറഞ്ഞാല്‍ !

 
നികുതി വര്‍ദ്ധിപ്പിച്ചത് നടപ്പാക്കാന്‍ തീവൃവാദികളുടേയും സ്വേച്ഛാധിപതിയുടേയും ഭാഷയില്‍ ഉമ്മന്‍ ചാണ്ടി സംസാരിച്ചത് കഷ്ടമായിപ്പോയി. നികുതി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍
നടപ്പാക്കാനും അറിയാം എന്ന ഭാഷ ജനങ്ങളോട് പറയാന്‍ ഏത് പൊളിറ്റിക്കല്‍ സ്കൂളില്‍ നിന്നുമാണ്‌ ചാണ്ടി സാര്‍ പഠിച്ചത്. സി.പി.എം നേതാക്കളെ ഭാഷയുടെ കാര്യത്തില്‍ കുറ്റപ്പെടുത്തുപോള്‍ കേരളത്തിലെ ജനസമൂഹത്തിന്റെ നേര്‍ക്ക് കഠാരയിറക്കുന്ന വാക്കുകള്‍ ജനപ്രിയനെന്ന് ഖ്യാതിയുള്ള ഈ മനുഷ്യന്‌ എങ്ങിനെ പ്രയോഗിക്കാന്‍ കഴിഞ്ഞു?. ഇത്ര ശിലയേപ്പോലെ തറഞ്ഞതാണോ ഇദ്ദേഹത്തിന്റെ മനസിന്റെ ജനം കാണാത്ത മലീമസമായ മൂലകള്‍. അതുകൊണ്ട് ഉമ്മന്‍ ചാണ്ടി അധികം ഞെളിയേണ്ടാ...നിങ്ങള്‍ കൂട്ടിയ നികുതി നിങ്ങള്‍ക്ക് പിരിക്കാനും അറിയാമെങ്കില്‍ ജയിപ്പിച്ച നിങ്ങളെ തോല്പ്പിക്കാന്‍ ജനത്തിനറിയാം.ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും കേരളത്തിലെ ജന സമൂഹത്തിന്റെ അവസാനത്തേ ആശ്രയമല്ല. മറ്റ് മുന്നണിയും പാര്‍ട്ടികളും ഇവിടെയുണ്ട്. ജനം നിങ്ങളെ ഈ ഭാഷ പ്രയോഗിക്കാന്‍ കൂടുതല്‍ കാലം അനുവദിക്കില്ല. ഉമ്മന്‍ ചാണ്ടി ഈ ഭാഷാ പ്രയോഗം തിരുത്തിയില്ലേല്‍ ആ കസേരയില്‍ ജനം ഇനി ഇരുത്തില്ല. ജനത്തിനും, ഈ നാട്ടിലെ സമാധാനത്തിനുമെതിരേ കലഹം നടത്തിയും അകാശം ഇടിഞ്ഞുവീണാലും നികുതി നടപ്പാക്കുമെന്നരീതിയിലും പറയാന്‍ പാടില്ലായിരുന്നു. ഇത് ചിന്താശേഷിയും, അറിവും ഉള്ള ജനത്തിന്റേ നാടാണ്‌. മറ്റ് പാര്‍ട്ടികളും, നേതാക്കളും, മുന്നണികളും ഉള്ള തിരഞ്ഞെടുപ്പുകളുടെ കേരളമാണ്‌.
അധികാരം തലക്ക് പിടിക്കുകയും കുരുക്കുകള്‍ ഒന്നൊന്നായി ഭാഗ്യം പോലെ ഒഴിവായോ ഒഴിവാക്കപ്പെട്ടോ പോകുമ്പോള്‍ ജനത്തെ നോക്കി വിജയാളിയേപ്പോലെ ഓരിയിടരുത്. എപ്പോഴും ജയിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി അഹങ്കാരത്തോടെ പറയുന്നുണ്ടാകും ജനത്തേയും തോല്പ്പിച്ചെന്ന്. ജനത്തിന്റെ കണ്ണില്‍ പൊടിയിട്ടെന്ന്. അതൊന്നും വേണ്ടാ.. എല്ലാ സ്വേച്ഛാധിപതികള്‍ക്കും, ഹിപ്പോക്രാറ്റുകള്‍ക്കും അവസാനകാലത്ത് ഒരു ആളിക്കത്തലുകള്‍ ഉണ്ടാകാറുണ്ട്.
ഉമ്മന്‍ ചാണ്ടി നല്ലവനെന്നു കരുതിയ കേരളത്തിലെ ജനങ്ങളെ പറ്റിക്കരുത്. മനസിലെ മലീമസമായ മൂലയിലെ വിഷലാവകങ്ങള്‍ തികട്ടി പുറത്തുവരുന്നതിലും നല്ലത് അതെല്ലാം ഉപേഷിക്കുന്നതാണ്‌. അല്ലെങ്കില്‍ ജനങ്ങളേയും, കസേരകളേയും അധികാരത്തേയും ഉപേഷിക്കണം. അതിനു സമയമായിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ ഇത്തരം പ്രയോഗങ്ങള്‍ തെളിയിക്കുകയാണ്‌. കേരളത്തിലെ മുഴുവന്‍ ജനത്തേയും ബാധിക്കുന്ന പൊതുദ്രോഹ പ്രവര്‍ത്തി ചെയ്തിട്ട് ജനത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയുടെ ചങ്കൂറ്റം അപാരം തന്നെ. ഇപ്പോള്‍ ജനത്തോട് പറഞ്ഞ ഈ നെഞ്ചുറപ്പ് അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിലും, നിയമ സഭാ തിരഞ്ഞെടുപ്പിലും കാണിക്കണം.
ഇന്ത്യാ മാഹാ രാജ്യത്തിന്റെ പാര്‍ലിമെന്റില്‍ രണ്ടക്കത്തിന്റെ പകുതിപോലും തികയ്ക്കാന്‍ ജനം അനുവദിക്കാത്ത ചരിത്രം മുന്നില്‍ ഇരുന്നും കിടന്നും പഠിക്കണം. എത്ര തല്ലിയാലും നന്നാവില്ലെങ്കില്‍ കേരളത്തില്‍ അടുത്ത നിയമ സഭയില്‍ ഒറ്റയക്കത്തിലേക്കും നിങ്ങളെ എത്തിക്കാന്‍ ശേഷിയുള്ളവരാണ്‌ ജനമെന്ന് മറക്കേണ്ട. അത്രമാത്രം സംഹാര ശേഷി ജനത്തിനുണ്ടെന്ന് ദില്ലിയില്‍ നിന്നും അറിയണം. ഇങ്ങിനെ പല അല്ഭുത സിദ്ധികളും ഉള്ള ജനങ്ങളോട് സസാരിക്കുമ്പോള്‍ മുഖ്യമന്ത്രി കുറച്ചുകൂടി സൂക്ഷിക്കണം.മര്യാദ കാണിക്കണം .
 
കഴിഞ്ഞ ബജറ്റില്‍ 1556കോടിയുടെ പ്രത്യക്ഷ നികുതി വര്‍ദ്ധന, അതിനു ശേഷം യാത്രാക്കൂലി കൂട്ടി, വൈദ്യുതി നിരക്ക് കൂട്ടി, ഇപ്പോള്‍ കുടിവെള്ളത്തിന്റെ നികുതി 50മുതല്‍ 60 ശതമാനം വരെയും കൂട്ടി. എല്ലാ സര്‍ക്കാര്‍ ഫീസുകളും ഇരട്ടിയിലധികം കൂട്ടുകയും, ഇഷ്ടദാനം ഉള്‍പ്പെടെയുള്ള രജിസ്റ്റ്ട്രേഷന്‍ സറ്റാമ്പ് ഡ്യൂട്ടികളും വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. കര്‍ഷകര്‍ക്കും ഭൂ ഉടമകള്‍ക്കും പാരയായി ഭൂ നികുതി കൂട്ടി.മദ്യം, ബിയര്‍, വൈന്‍, സിഗരറ്റ് എന്നിവയുടെ നികുതി കൂട്ടിയതുവഴി തന്നെ 1494 കോടി രൂപയുടെ അധികവരുമാനം ഗവണ്‍മെന്‍റ് പ്രതീക്ഷിക്കുന്നു.മൊത്തം 4000 കോടിയിലധികം രൂപയുടെ അധിക നികുതി പിരിച്ചെടുത്ത് സര്‍ക്കാരിന് വരുമാനമുണ്ടാക്കാനാണ്‌ പദ്ധതി. അതായത് വാര്‍ഷിക സാമ്പത്തിക അജണ്ടയായി അവതരിപ്പിക്കുന്ന ബജറ്റിനേയും നോക്കുകുത്തിയാക്കി. നിയമ സഭയെ ചുമ്മാതൊരു സഭയാക്കി. ജനാധിപത്യത്തിനും, നിയമ സഭയ്ക്കും ഇതിലൊക്കെ എന്തു കാര്യം? എന്ന ചിന്തയോടെ ജനാധിപത്യ സംവിധാനങ്ങളെ നിഷ്കരുണം തള്ളിക്കളഞ്ഞ് പൊതുജനത്തെ ചാണ്ടിസാര്‍ വെല്ലുവിളിക്കുന്നു. ബജറ്റിലെ നികുതി നിര്‍ദ്ദേശത്തിന്റെ 3ഇരട്ടി നികുതികളാണ്‌ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ 5മാസത്തിനുള്ളില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിവര്‍ദ്ധന 6000 കോടിരൂപയോളം വരും. വൈദ്യുതി, ബസ് കൂലി വര്‍ദ്ധന വേറെ.
ഇതിനു പുറമേയാണ്‌ കേന്ദ്രസര്‍ക്കാര്‍ റയില്‍ നിരക്കുകളും മറ്റ് നികുതികളും വര്‍ദ്ധിപ്പിച്ചത്. റെയില്‍ നിരക്കുകള്‍ കൂട്ടിയതിനാല്‍ യാത്രാകൂലിയിലും, സാധന വിലകളിലും മാത്രമായി 2500-3000കോടിരൂപയുടെ അധിക ഭാരം കേരളത്തിലേ ജനത്തിനു വരുന്നുണ്ട്. ഇനി ടാക്സികൂലിയും കൂട്ടുന്നു. 5മാസം കൊണ്ട് കേരളത്തിലെ ജനങ്ങളുടെ പോക്കറ്റില്‍നിന്നും അധികമായി ചോര്‍ത്താന്‍ കേരളാ- കേന്ദ്രസര്‍കാരുകള്‍ തയ്യാറാക്കിയ പണത്തിന്റെ കണക്ക് 20000 കോടി രൂപയ്ക്ക് മീതേ വരും. ഇത്രയും കോടി രൂപ കേരളത്തിലേ കോര്‍പറേറ്റ് മേഖലയില്‍നിന്നും, ബഹുരാഷ്ട്ര കമ്പിനികള്‍ക്ക് തുല്യമായി വളരുകയും നികുതി വെട്ടിക്കുകയും ചെയ്യുന്ന ഭീമന്‍ കമ്പിനികളില്‍ നിന്നുമല്ല. സാധാരണക്കാരും, ദരിദ്രരും, ബി.പി.എല്കാരും, കര്‍ഷകരും, ഉദ്യോഗസ്തരും, തൊഴിലില്ലാത്തവരുമായ ജനങ്ങളില്‍നിന്നുമാണ്‌. അവിടെയാണ്‌ ഇതിന്റെ ആഘാതവും ഞെട്ടലും. 5മാസംകൊണ്ട് മൂന്നേകാല്‍ കോടി ജനങ്ങളില്‍നിന്നും 20000കോടിയിലധികം രൂപ അധികമായി പിരിച്ചെടുക്കാന്‍ പദ്ധതി തയ്യാറാക്കിയ സര്‍ക്കാരുകള്‍ ഈ 5മാസംകൊണ്ട് എന്തു സാമ്പത്തിക വളര്‍ച്ച ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കി?. ജനത്തിനു കഴിഞ്ഞ 5മാസം കൊണ്ട് 1000 കോടി രൂപയുടേയെങ്കിലും വളര്‍ച്ച ഉണ്ടാക്കിയോ?. ശംബളം കൂട്ടിയോ?..കാര്‍ഷിക വിളകള്‍ക്കും റബറിനും കനത്ത വില തകര്‍ച്ചയുണ്ടായില്ലേ?. റബ്ബര്‍ ബോര്‍ഡിന്റെ കണക്കുക പ്രകാരം തിട്ടപ്പെടുത്തിയാല്‍ റബ്ബര്‍ വിലയില്‍ 18000 കോടി രൂപയുടെ വാര്‍ഷിക വില തകര്‍ച്ചയാണ്‌ നിലവിലെ 100രൂപ വിലയും മുന്‍പത്തെ വിലയും കണക്കാക്കിയാല്‍ ലഭ്യമാകുന്നത്.
 
നികുതി കൂട്ടിയത് നാടും ജനവും മുടിഞ്ഞുപോയാലും അങ്ങ് പിരിച്ചോ..ഇത്തരത്തിലുള്ള കേരളം ഭരിക്കുന്ന ഉമ്മന്‍ ചാണ്ടി പ്രയോഗിച്ച ഭാഷ തിരുത്തണം, പിന്‍ വലിക്കണം. അങ്ങില്‍ നിന്നും ബഹിടന്മാരുടെ വായില്‍ കൂടിവരുന്ന ഇത്തരം പോക്കണം കേടുകള്‍ വരുമെന്ന് കരുതിയിരുന്നില്ല. കേരളത്തിലെ ജന:സമൂഹത്തില്‍ കോണ്‍ഗ്രസുകാരും, മാര്‍ക്സിസ്റ്റുകാരുമ്, ബി.ജെ.പിയും, എല്ലാ മതക്കാരും ഒക്കെ നികുതി നല്കാനും നിയമം അനുസരിക്കാനും ബാധ്യസ്തരായവര്‍ ആണ്‌. ഈ സമൂഹത്തിലെ ഉമ്മന്‍ ചാണ്ടിയുടെ അടിയുറച്ച ആരാധകരായ ചിലര്‍ ഒഴികെ മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങളും അങ്ങയില്‍ നിന്നും കിളുര്‍ത്ത അഹങ്കാരത്തിന്റെ വാക്കുകളെ വെറുക്കുന്നു. ആ വാക്ക് പറഞ്ഞതിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടീ നിങ്ങളുടെ സല്‍പ്പേരിന്റെ സ്ഥാനത്ത് ദുഷ്പേര്‌ ചിലര്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ്‌. നികുതി നടപ്പാക്കുന്ന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി സംസാരിച്ച ഭാഷ ഹിറ്റ്ലറുടേതും, ബിന്‍ ലാദന്റേയുമാണെന്ന് തുറന്നു പറയട്ടെ. അത്രമാത്രം ഏകാധിപത്യപരവും സ്വേചാധിപത്യപരവും ഏക പക്ഷീയവുമാണാ വാക്കുകള്‍.
നിയമ സഭകൂടിയില്ല, സ്വന്തം പാര്‍ട്ടിയും , അതിന്റെ പ്രസിഡന്റും അനുകൂലിക്കുന്നില്ല ഈ നികുതി വര്‍ദ്ധന. ഈ നാട്ടിലെ ജനങ്ങള്‍ മുഴുവന്‍ എതിര്‍ക്കുന്നു. ഈ അവസരത്തില്‍ എല്ലാവരെയും ഭീതിയിലും ഭീഷണിയിലുമാക്കി മുഖ്യമന്ത്രി നടത്തിയ പദപ്രയോഗം ഭീകരമായി പോയി. ബാറുകള്‍ പൂട്ടിയതു വഴി 1818 കോടിയുടെ നഷ്ടം നികത്താന്‍ ഇപ്പോള്‍ 4000ത്തിലേറെ കോടിയുടെ അധിക നികുതികള്‍ ജനത്തിന്റെ തലയില്‍ കെട്ടിവയ്ച്ചിരിക്കുന്നു. സാമ്പത്തിക വഴികളും, മറ്റ് മാര്‍ഗ്ഗവും കാണാതെ സാധാരണക്കാരന്റെ പോകറ്റ് മുന്നില്‍ കണ്ട് എന്തിനാണ്‌ തിടുക്കത്തില്‍ ബാറുകള്‍ പൂട്ടിച്ചത്?. സുധീരനും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള സൗന്ദര്യ മല്‍ സരത്തില്‍ ഇതാ കേരളത്തിലെ ജനം ബലിയാടാകുന്നു.
 
പ്രതിപക്ഷത്തോട് ആലോചിച്ചിട്ടല്ല തീരുമാനം എടുക്കുന്നതെന്നും മന്ത്രി സഭ എടുത്ത തീരുമാനം നടപ്പാക്കാനുമറിയാം എന്നും മുഖ്യമന്ത്രി പറയുന്നു. ഈ പ്രതിപക്ഷം , അവര്‍ കേരളത്തിലെ ജനങ്ങളുടെ കാര്യമാണ്‌ പറയുന്നതെങ്കില്‍ സര്‍ക്കാര്‍ അത് കേള്‍ക്കണം, മുഖ്യമന്ത്രി അത് അറിഞ്ഞിരിക്കണം. അതിന്റെ മറ്റൊരു ഭാഷയിലാണ്‌ കെ.പി.സി.സി പ്രസിഡന്റും പറയുന്നത്. ഇവര്‍ എല്ലാം പറഞ്ഞുകഴിഞ്ഞത് കേരളത്തിലെ ജനങ്ങളുടെ വികാരമാണ്‌. ഉമ്മന്‍ ചാണ്ടി അതറിയാനും കേള്‍ക്കാനും ബാധ്യസ്ഥനാണ്‌. കേരളത്തിലെ മൂന്നേകാല്‍ കോടിയോളം വരുന്ന ജനത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷത്തില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും അഭിപ്രായം കേള്‍ക്കണമായിരുന്നു. ഒരു സരിതയുടെ കേസില്‍ പോലും കേരളത്തിലെ പ്രതിപക്ഷവും പാര്‍ട്ടിയുമായും ചര്‍ച്ചയ്ക്ക് പലവട്ടം തയ്യാറായ മുഖ്യമന്ത്രി മൂന്നേകാല്‍ കോടി ജനത്തേ പിഴിയുന്ന കാര്യത്തില്‍ ഇത്ര ഇരുമ്പുലക്കകാരനായത് അപമാനമായി പോയി.
ഇടതു മുന്നണിയും, ജനവും എത്ര സമരം നടത്തിയാലും ജയിക്കണമെന്നില്ല. കാരണം തീരുമാനിച്ചതാണേല്‍ കേരളത്തിന്റെ ഒരു ഭാഗം ഇല്ലാതായാലും നടപ്പാക്കും. അതാണ്‌ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍. കേരളത്തിലെ ജനങ്ങള്‍ക്കും സി.പി.എമ്മിനും സായുധ കലാപത്തിലൂടെ അട്ടിമറിക്കാന്‍ കഴിയുന്ന ഒരു ഭരണവും നിയമവും ഇപ്പോള്‍ ഇവിടെയില്ല. അതുകൊണ്ട് ഉമ്മന്‍ ചാണ്ടി സ്വയം തിരുത്തുക എന്നതു മാത്രമാവും പോം വഴി. മദ്യത്തിനു ബിയറിനും സിഗരറ്റിനും വിലകൂട്ടിയത് അതിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരാനുള്ള ഉദ്ദേശ്യമായിരിക്കാം. കാരണം മദ്യ നിരോധനം പടി പടിയായി വരുമല്ലോ. എന്നാല്‍ വെള്ളത്തിന്റേയും, ഭൂമിയുടേയും കരം കൂട്ടിയത് അങ്ങിനെയാകാതിരുന്നാല്‍ മതി.
. .
nmvins@gmail.com

Thursday, September 4, 2014

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന കത്ത്. കുര്‍ബാനയ്ക്ക് വീഞ്ഞുപയോഗിക്കണമെന്ന് ക്രിസ്തുവിന്റെ കല്പനയില്ല.


കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന കത്ത്. കുര്‍ബാനയ്ക്ക് വീഞ്ഞുപയോഗിക്കണമെന്ന് ക്രിസ്തുവിന്റെ കല്പനയില്ല.


Story Dated: Thursday, September 04, 2014 3:04 am IST
;
അഡ്വ.വിന്‍സ് മാത്യു
ഉള്ളതുപറഞ്ഞാല്‍ !..
പള്ളികളില്‍ വീഞ്ഞ് ഉപയോഗിക്കുന്നത് പിന്‍ വലിക്കില്ലെന്ന് മാതൃഭൂമി ന്യൂസിനോടുള്ള അഭിമുഖത്തില്‍ പറഞ്ഞതാണീ കത്തിനു കാരണം. ക്രിസ്ത്യന്‍ മതത്തില്‍ കര്‍ദ്ദിനാളോ മാര്‍പ്പാപ്പയോ അണേലും വിമര്‍ശിച്ചാല്‍ ഭീകരന്മാരെ വിട്ട് കൊന്നുകളയില്ലെന്ന് കരുതുന്നു. ക്രിസ്ത്യന്‍ മതമായതിനാല്‍ പരമോന്നത പുരോഹിത ശ്രേഷ്ഠനേയും തീവൃവാദ, ഭീകരവാദ ഭീഷണികള്‍ ഇല്ലാതെ ധൈര്യമായി വിലയിരുത്താം. അതിനു നന്ദി. സഭയുടെ അത്യന്നതശ്രംഗത്തില്‍ ഭരണം നടത്തുന്ന മാര്‍ ആലഞ്ചേരി കര്‍ദ്ദിനാളിനു ഏറ്റവും താഴേക്കിടയിലുള്ള പദവികളും സ്ഥാനങ്ങളുമില്ലാത്ത സാധാരണക്കാരന്‍ എഴുതുന്നതാണീ കത്ത്. ഇതു കര്‍ദ്ദിനാള്‍ വായിക്കുമെന്നും മാത്രമല്ല, അനേകം വൈദീകരും ബിഷപ്പുമാരും വായിക്കുമെന്നും വിശ്വസിക്കുന്നു. ഓരോ നയങ്ങളും രൂപപ്പെടുന്നത് ഓരോ നിമിത്തങ്ങളില്‍ നിന്നുമാണ്‌. അതുപോലെ സഭാ പിതാക്കന്മാര്‍ക്ക് ചിന്തിക്കാന്‍ ഒരു നിമിത്തം ആകാം ഈ കത്ത്.
മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങിനെ ---വിശുദ്ധ കുര്‍ബാനയുടെ ഭാഗമായാണ് ലോകമെമ്പാടും വീഞ്ഞ് ഉപയോഗിക്കുന്നത്. അതിന് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കുന്നത് യേശുദേവന്റെ കല്‍പനയ്ക്ക് വിരുദ്ധമാകും എന്നതാണ് ലോകമെങ്ങുമുള്ള സഭയുടെ നിലപാട്. ഇതേ നിലപാട് തന്നെയാണ് കേരളത്തിലെ സഭാ നേതൃത്വവും കൈക്കൊള്ളുന്നത്-കര്‍ദിനാള്‍ പറഞ്ഞു.---
കര്‍ദ്ദിനാളിനോട് ആദരവോടെ ഒരു കാര്യം പറയട്ടെ. ലോകത്തെ കത്തോലിക്ക വൈദീകര്‍ വീഞ്ഞില്ലാതെയും ഗോതമ്പ് മാവില്‍ ഉണ്ടാക്കിയ ഓസ്തിയില്ലാതെയും വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നുണ്ട്, അര്‍പ്പിച്ചിട്ടുമുണ്ട്. കേരളത്തില്‍ തന്നെ ഫാദര്‍ വടക്കന്‍ അദ്ദേഹത്തിന്റെ സമര മുഖത്തും, പള്ളികളും, അള്‍ത്താരയും ലഭ്യമല്ലാത്ത ഇടത്തും ഇത്തരം വിശുദ്ധ ബലികള്‍ അര്‍പ്പിച്ചകാര്യം മറക്കരുത്. അത് എവിടെ എപ്പോള്‍ എന്തുകൊണ്ട് എന്ന് ഇപ്പോള്‍ ഇവിടെ പറയുന്നില്ല. അതുപോലെ കത്തോലിക്കാ വൈദീകര്‍ ജയിലുകളില്‍ കഴിയുന്ന സമയത്ത്, വിദൂര ദേശങ്ങളിലും മറ്റും യാത്രകള്‍ നടത്തുമ്പോഴും വീഞ്ഞും, ഓസ്തിയും ഇല്ലാതെ വിശുദ്ധ കുര്‍ബാന നടത്താറുണ്ട്. പള്ളികളും മറ്റ് സൗകര്യങ്ങളും ലഭിക്കാതെ വരുമ്പോഴും ഇത്തരത്തില്‍ ചെയ്യാറുണ്ട്. ചിലപ്പോള്‍ ഈസ്റ്റിട്ട് പുളിപ്പിച്ച റൊട്ടിയും മറ്റും മുറിച്ച് പങ്കിട്ട് ഓസ്തിക്കുപകരം ഉപയോഗിക്കാറുണ്ട്. മേല്പറഞ്ഞ സന്ദര്‍ഭത്തിലെല്ലാം നടത്തുന്നത് പൂര്‍ണ്ണ അര്‍ഥത്തിലും, രൂപത്തിലുമുള്ള വിശുദ്ധ കുര്‍ബാനകള്‍ തന്നെയാണ്‌. അല്ലെന്ന് വത്തിക്കാനും തിരുസഭയും അതാതിടത്തെ കര്‍ദ്ദിനാളുമാരും പറഞ്ഞിട്ടില്ല, വിലക്കിയിട്ടുമില്ല.
ഇത്തരത്തില്‍ വീഞ്ഞില്ലാതെ മറ്റെന്തെങ്കിലും പകരം ഉപയോഗിക്കുന്നത് യേശുദേവന്റെ കല്പ്പനയ്ക്ക് വിരുദ്ധമാകുമെന്ന് ആദരണീയനായ മാര്‍ ആലഞ്ചേരി കര്‍ദിനാള്‍ പര്‍ഞ്ഞു. അല്ല പിതാവേ മറ്റൊരു വസ്തുവും പകരം ഉപയോഗിക്കാതെ വീഞ്ഞുമാത്രം ഉപയോഗിച്ച് കുര്‍ബാന നടത്തണമെന്ന് യേശുദേവന്‍ എവിടെയാണ്‌ പറഞ്ഞിട്ടുള്ളതെന്നും കൂടി അങ്ങ് വെളിപ്പെടുത്തണം. ക്രിസ്തുവിന്റെ ചിത്രം മുമ്പ് സി.പി.എമ്മിന്റെ സമ്മേളന ഫ്ളക്സുകളില്‍ അച്ചടിച്ചപ്പോള്‍ കത്തോലിക്കാ സഭ വിമര്‍ശിക്കുകയും ക്രിസ്തു സഭയുടെതാണെന്നും കത്തോലിക്കരുടെ ദൈവമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ കര്‍ദിനാളുമാരായാല്‍ ക്രിസ്തുവിനെ പറ്റി എന്തും പറയാം എന്ന് സഭയോ, വത്തിക്കാനോ പറഞ്ഞിട്ടില്ല.
വീഞ്ഞിനു പകരം മറ്റെന്തെങ്കിലും ഉപയോഗിച്ചാല്‍ യേശുദേവന്റെ കല്പ്പനക്കെതിരാകും എന്ന് കര്‍ദിനാള്‍ പറഞ്ഞത് നിലവിലെ ബൈബിളും അതിന്റെ വ്യാഖ്യാനങ്ങളും നോക്കിയാല്‍ മനസിലാകില്ല. വീഞ്ഞുപയോഗിച്ച് കുര്‍ബാന നടത്തണെമെന്ന് യേശുദേവന്‍ പറഞ്ഞതായും കല്പനയുള്ളതായും കര്‍ദിനാള്‍ നുണപറയുകയാണ്‌. ക്രിസ്തുവിന്റെ നാമത്തില്‍ അദ്ദേഹം വെളിപ്പെടുത്താത്തതും പറയാത്തതുമായ കാര്യങ്ങള്‍ ആണ്‌ ആലഞ്ചേരി കര്‍ദിനാള്‍ പറയുന്നത്.
വിഞ്ഞുപയോഗിക്കാനും, അതിന്റെ പാരമ്പര്യത്തില്‍ തുടരാനും ആഗ്രഹിക്കുന്നതില്‍ തെറ്റില്ല പിതാവേ. എന്നാല്‍ വീഞ്ഞു നിലനിര്‍ത്താന്‍ അങ്ങയേപോലുള്ള സഭാപഢിതന്മാര്‍ കര്‍ദ്ദിനാള്‍ സ്ഥാനത്തിരുന്ന് ക്രിസ്തുവിന്റെ നാമം അനാവശ്യമായി ഉപയോഗിക്കുകയാണ്‌. വീഞ്ഞുമായി ബന്ധപ്പെട്ട് ഒരിടത്തും യേശുദേവന്‍ നല്കാത്ത കല്പന ഉണ്ടെന്നു കള്ളം പറയുകയാണ്‌ ആലഞ്ചേരി പിതാവ്. അതായത് വിശാലമായ അര്‍ഥത്തില്‍ പിതാവേ അങ്ങ് നുണ പറഞ്ഞിട്ടില്ലായിരിക്കാം. വീഞ്ഞുപയോഗിക്കുന്നതിന്റെ കാര്യകാരണം മാത്രമായിരിക്കാം പറഞ്ഞത്. എന്നാല്‍ കേള്‍ക്കുന്ന ആള്‍ക്ക് ചിന്തിക്കുമ്പോള്‍ കര്‍ദ്ദിനാള്‍ പറഞ്ഞതിലെ പൊരുത്തക്കേടുകള്‍ നുണയെന്ന രീതിയില്‍ തികട്ടിവന്നാല്‍ കുറ്റം പറയാന്‍ പറ്റില്ല.
ലോകമെങ്ങും പള്ളികളില്‍ വീഞ്ഞാണ്‌ ഉപയോഗിക്കുന്നതെന്നും കേരളത്തിലും അതാണ്‌ പിന്തുടരുന്നതെന്നും മാര്‍ ആലഞ്ചേരി പറയുന്നു. ഇതും വീഞ്ഞിനായി നിരത്തുന്ന ചില ന്യായീകരണങ്ങള്‍ മാത്രമാണ്‌. ലോകമെങ്ങുമുള്ള പള്ളികളില്‍ നടക്കുന്ന ആചാരങ്ങളും രീതികളും ഭാരതത്തിലെ ക്രൈസ്തവ സഭയ്ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റില്ല. ഞാന്‍ മുമ്പ് ഏറെ കാലം അയര്‍ലന്റില്‍ ഉണ്ടായിരുന്നു. അവിടെ പോയിരുന്ന ഇടവക പള്ളിയില്‍ ക്രിസ്തുമസ് സമ്മാനവും, ഫണ്ട് ശേഖരണത്തിനു കൂപ്പണ വിറ്റ് നറുക്കിട്ട നല്കുന്ന സമ്മാനവും വിസ്കിയായിരുന്നു. ഓസ്ട്രേലിയയിലെ പള്ളികളിലും പോയിട്ടുണ്ട്. ഇവിടെ പള്ളിയിലെ ചായപാര്‍ട്ടിക്കും, മറ്റ് പരിപാടികള്‍ക്കും വൈനും ബിയറും കുടിക്കാന്‍ നല്കാറുണ്ട്. മാത്രമല്ല, മദ്യത്തിനെതിരായ ജാഗ്രതയും സന്ദേശവും ഒന്നും യൂറോപ്പിലേയും പാശ്ചാത്യ നാടുകളിലേ ദേവാലയത്തിലും ഇല്ല. മദ്യവും, ബിയറും അവിടുത്തെ പള്ളിയുമായി ബന്ധപ്പെട്ടുള്ള എല്ലാവരും ഉപയോഗിക്കുന്ന ഒരു പതിവ് പാനിയമാണ്‌. മദ്യവുമായി ബന്ധപ്പെട്ട പാശ്ചാത്യ നാടുകളിലെ പള്ളി വിശേഷം മാത്രമാണിവിടെ പറഞ്ഞത്. മറ്റ് കാര്യത്തിലേക്ക് മനപൂര്‍വ്വം കടക്കുന്നില്ലെന്ന് ഓര്‍മ്മിപ്പിക്കട്ടെ. അതായത് ലോകമെങ്ങുമുള്ള കത്തോലിക്കാ സഭയിലും, പള്ളികളിലും പല ശീലങ്ങളും, രീതികളും ഉണ്ട്. അതൊന്നും ഉള്‍ക്കൊള്ളാന്‍ ഭാരത സഭയ്ക്കോ കേരളത്തിലെ പള്ളികള്‍ക്കോ കഴിയില്ല. പിന്നെന്തിനു വീഞ്ഞിന്റെ കാര്യത്തില്‍ മാത്രം നമ്മള്‍ പാശ്ചാത്യ രീതി ഉദാഹരണമായി പറയുന്നു. വീഞ്ഞുമാത്രമല്ല പാശ്ചാത്യര്‍ക്ക് പള്ളിയുമായി ബന്ധപ്പെട്ട് പലശീലങ്ങളും ഉണ്ടെന്നകാര്യവും അതെല്ലാം നമ്മള്‍ തള്ളിക്കളഞ്ഞതും കരുതലോടെ കര്‍ദ്ദിനാളിനെ ഓര്‍മ്മപ്പെടുത്തട്ടെ.
ഇനി ലോകമെങ്ങുമുള്ള ക്രിസ്ത്യാനികളോടും മാര്‍പ്പാപയോടും ചോദിച്ചിട്ടാണോ ഭാരതത്തിലേ പള്ളികളില്‍ ഭാരതീയ ശീലങ്ങള്‍ നടപ്പാക്കിയത്. ഭാരതീയ ശൈലിയും ഭാരതീയ ക്രൈസ്തവരും എന്നത് നമ്മുടെ നാട്ടിലെ ശീലമാണ്‌, സസ്കാരമാണ്‌. വിശുദ്ധകുര്‍ബാനയ്ക്ക് ഭാരതീയ ശൈലിയില്‍ ആരതിയുഴിയാറുണ്ട്. ചില പള്ളികളില്‍ ഇതു കന്യാസ്ത്രീകള്‍ തന്നെയാണ്‌ നടത്തുന്നത്. കുങ്കുമം കാഴ്ച്ചവസ്തുവായി കന്യാസ്ത്രീകള്‍ തന്നെ നല്കാറുള്ള കുര്‍ബാനയില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്.
കുങ്കുമവും, നിലവിളക്കും കണ്ടാല്‍ മുട്ടുകൂട്ടിയിടിച്ച് വിറച്ചുനില്ക്കുന്ന മുസ്ലീം മന്ത്രിമാരുള്ള ഈ നാട്ടില്‍ കത്തോലിക്കാ സഭക്ക് ഭാരതസസ്‌കാരം വിശുദ്ധകുര്‍ബാനയില്‍ നിലനിര്‍ത്താമെങ്കില്‍ എന്തിനു ഒരു ലഹരിപാനിയത്തിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നു. വിദേശ നാടുകള്‍ സന്ദര്‍ശിക്കുന്ന ഭാരതീയ കന്യാസ്ത്രീകള്‍ സാരിയുടുത്ത ഭാരതീയ സസ്കാരത്തില്‍ നടത്തിയ കുര്‍ബാനയുടെ ചിത്രവും,വീഡിയോ ദൃശ്യങ്ങളും താല്പര്യമെങ്കില്‍ ഞാന്‍ കര്‍ദ്ദിനാളിനു അയച്ചുതരാം. നമ്മുടെ പള്ളികളില്‍ നിലവിളക്കും, ക്രിസ്ത്യന്‍ സ്തീകള്‍ വിവാഹ വേളയില്‍ കുങ്കുമവും അണിയാറുണ്ട്. പാശ്ചാത്യ കൃസ്ത്യാനികള്‍ നടത്തുന്ന വസ്ത്രധാരണം പോലുമല്ല കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക്. പള്ളികളില്‍ അത് ശക്തമായി നിരോധിച്ചിരിക്കുന്ന അശ്ലീല വസ്ത്രധാരണമാണ്‌.
കര്‍ദ്ദിനാള്‍..അങ്ങ് മനസിലാക്കണം, ലോകമെങ്ങുമുള്ള പള്ളികളിലെ പല ആചാരങ്ങളും നമ്മള്‍ തള്ളിക്കളയുകയും ഭാരതീയമായ പല ആചാരങ്ങളും ശീലങ്ങളും നടപ്പാക്കിയിട്ടുമുണ്ട്. ഇങ്ങിനെ തള്ളിക്കളയലും, ഉള്‍പ്പെടുത്തലും നടത്തിയപ്പോള്‍ അന്നൊന്നും ഒരു കര്‍ദിനാളും യേശുദേവന്റെ ഇല്ലാത്ത കല്പനയും പറഞ്ഞ് ഇടങ്കോലിട്ടില്ലായിരുന്നു. ഇന്നത്തെ ഭാരതീയമായ പല ശീലങ്ങളും പള്ളികളില്‍ ഉള്‍പ്പെടുത്തിയത് പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും കൊണ്ടാണ്‌. നിരവധി ചര്‍ച്ചകളിലൂടെയാണ്‌. വീഞ്ഞിന്റെ ഉപയോഗം വേണമെങ്കില്‍ ആയിക്കോളൂ ..മാര്‍ ആലഞ്ചേരി പിതാവേ. എന്നാല്‍ അതു തുടരാന്‍ യേശുദേവന്റെ ഇല്ലാത്ത കല്പനയെ അങ്ങ് കൂട്ടുപിടിക്കരുത്. യേശു ദേവന്റെ പേര്‌ ഈ വിവാദ ചര്‍ച്ചയില്‍ ഒരു പരിചയായി ഉള്‍പ്പെടുത്തി തലയൂരാന്‍ ശ്രമിക്കരുത്. സഭയുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും, വീഞ്ഞുപയോഗം നിര്‍ത്തലാക്കില്ലെന്നും പറഞ്ഞാല്‍ അതായിരുന്നു മാന്യമായിരുന്നത്. അതിനു പകരം കര്‍ത്താവിനേയും ലോകമെങ്ങുമുള്ള പള്ളികളേയും ഒക്കെ പിന്‍ബലത്തിനു കൂട്ടുപിടിച്ചത് ബാ​‍ലിശമായിപോയി. അങ്ങ് കര്‍ദ്ദിനാളാണേലും മനുഷ്യനാണല്ലോ, എല്ലാവര്‍ക്കും സംഭവിക്കുന്ന തെറ്റുകള്‍ അങ്ങേക്കും പറ്റുമെന്നേ കരുതുന്നുള്ളു. വീഞ്ഞുപയോഗിക്കാന്‍ കണ്ടുപിടിച്ച വാദങ്ങള്‍ അബ്കാരികേസില്‍നിന്നും രക്ഷ്പെടാന്‍ കോടതിയില്‍ ഒരു വക്കീല്‍ നടത്തുന്ന വാദത്തിന്റെ നിലവാരത്തിലേക്കായെന്ന് തോന്നിപ്പൊവുകയാണ്‌.
ലോകമെങ്ങുമുള്ള സഭയല്ല കേരളത്തിലെ കത്തോലിക്കാ സഭ. പാശ്ചാത്യര്‍ക്ക് ഒരു കൈയ്യില്‍ ബൈബിളും മറുകയ്യില്‍ ബ്രാണ്ടിയുമാണ്‌. എന്നാല്‍ നമ്മുടെ നാട്ടിലെ സഭ മദ്യത്തെ സാമൂഹ്യ തിന്മയായി കാണുന്നു. ഭാരതീയ സസ്കാരത്തിന്റേയും, ഗുരുദേവ ദര്‍ശനം ഉള്‍പ്പെടെ പലതിന്റേയും ഒപ്പം നില്ക്കുന്ന വീക്ഷണമാണ്‌ മദ്യത്തിന്റെ കാര്യത്തില്‍ ഭാരതീയ സഭക്ക്. അതൊകൊണ്ട് വൈനില്‍ മാത്രം തൊട്ടുകളിക്കരുതെന്നും മറ്റെല്ലാ മദ്യത്തിനും തങ്ങള്‍ എതിരാണെന്നും ഉള്ള നയം ഇരട്ടതാപ്പു തന്നെയാണ്‌. മദ്യാംശമുള്ള വീഞ്ഞ് പള്ളികളില്‍ ഉപയോഗിക്കുന്ന കാലമത്രയും സഭയുടെ മദ്യവിരുദ്ധ നിലപാടുകള്‍ സത്യസന്ധമെന്ന് സഭയ്ക്ക് പുറത്തുള്ളവര്‍ പറയില്ല ?... വീഞ്ഞ് ഇല്ലെങ്കില്‍ ഇവിടെ ക്രിസ്തുവും കത്തോലിക്കരും ഉണ്ടാവില്ലെന്ന നിലപാട് ചുമ്മാ വിഢിത്തരമാണ്‌. കത്തോലിക്കര്‍ക്കോ, ആല്മായര്‍ക്കോ വിശ്വാസത്തിനോ ഒരു ചെറു പോറലിന്റെ നിഴല്‍ പോലും ഉണ്ടാകില്ല, വീഞ്ഞു നിരോധിച്ചാല്‍. പള്ളിമേടകളിലും, അരമനകളിലും, മഠങ്ങളിലും അകത്തളങ്ങളില്‍ പതിവായും, ആഘോഷവേളകളിലും നടക്കുന്ന വീഞ്ഞ് ഉപയോഗം ഇല്ലാതാകുമെന്നേയുള്ളൂ. വൈന്‍ പിന്‍ വലിച്ച് സഭയുടെ യഥാര്‍ഥ മദ്യവിരുദ്ധ പ്രവര്‍ത്തനത്തിലേ സത്യസന്ധത തെളിയിക്കുകയാണ്‌ കര്‍ദ്ദിനാള്‍ ചെയ്യേണ്ടത്. ഇത്തരമൊരു നിലപാട് കര്‍ദ്ദിനാള്‍ സൂര്യനില്‍ നിന്നും ഒരുപാടകലെ കിടക്കുന്ന ഒരു പൊടി മനുഷ്യനായ എനിക്ക് മാത്രമല്ല, കേരളത്തിലെ നൂറുകണക്കിന്‍ വൈദീകര്‍ക്കും, കന്യാസ്ത്രീകള്‍ക്കും ഉണ്ട്. വീഞ്ഞ് നിരോധിക്കണമോ എന്ന ഒരു അഭിപ്രായ വോട്ടെടുപ്പ് സഭയിലെ വൈദീകര്‍ക്കും, സന്യാസിനികള്‍ക്കുമിടയില്‍ നടത്തിയാല്‍ അറിയാം കര്‍ദ്ദിനാളിനു ലഭിക്കുന്ന എതിര്‍ വോട്ടുകളുടെ കണക്ക്. സഭയിലെ ആല്മായരുടെ അഭിപ്രായം കേട്ടാല്‍ നിശ്ചയമായും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ദയനീയമായി തോറ്റുപൊകും. എല്ലായിടത്തും മദ്യ നിരോധനം പറയുന്ന സഭ ഒരു ശതമാനം പോലും വീര്യമുള്ള ഒരു മദ്യവും വീഞ്ഞുള്‍പ്പെടെ ഉപയോഗിക്കരുത്. അതാണ്‌ പറയുന്ന വാക്കിലെ സത്യസന്ധതയും പഠിപ്പിക്കുന്നതിലെ ദൈവീകതയുമെന്ന് കര്‍ദ്ദിനാള്‍ മനസിലാക്കണം.
സഭ വീഞ്ഞ് വില്ക്കുന്നില്ലെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞത് സത്യമായി കരുതട്ടെ. വീഞ്ഞ് വിറ്റ് പണമുണ്ടാക്കാനും അതിനായി ഡിസ്റ്റലറി ലൈസന്‍സുകള്‍ നിലനിര്‍ത്തേണ്ട സാഹചര്യവും കത്തോലിക്കാ സഭയ്ക്കില്ല. എന്നാല്‍ വീഞ്ഞ് പുറത്ത് പണത്തിനല്ലാതെ നല്കുന്ന കാര്യം കര്‍ദ്ദിനാള്‍ നിഷേധിക്കരുത്. കാരണം നിഷേധിച്ചാല്‍ കര്‍ത്താവ് പൊറുക്കില്ല ആ നുണ. ക്രിസ്തുവിന്റെ ചിന്തപ്പെട്ട രക്തമായി കണക്കാക്കപ്പെടുന്ന കുര്‍ബാന വീഞ്ഞ് എസ്.പിമാരും, പല എം.എല്‍.എമാരും, ഡി.വൈ.സ്.പിമാരും കുപ്പിക്കണക്കിനു ഊറ്റി കുടിക്കാറുള്ള കാര്യം ആര്‍ക്കാണ്‌ അറിയാന്‍ പാടില്ലാത്തത്. അരമനയുമായും, പള്ളികളുമായും ചങ്ങാത്തമുള്ള വി.ഐ.പികള്‍ക്ക് കുര്‍ബാന വീഞ്ഞ് കിട്ടാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. വിശിഷ്ട വ്യക്തികളെ സൗഹൃദത്തിലാക്കാനും അരമനയില്‍നിന്നും, പള്ളികളില്‍ നിന്നും വീഞ്ഞു കുപ്പികള്‍ പുറത്തേക്ക് പോകാറുണ്ട്. ഇത്തരത്തില്‍ എന്റെ അറിവില്‍ തലശേരി രൂപതയില്‍ നിന്നും ഹിന്ദുക്കളായ പോലീസ് ഉദ്യേഗസ്ഥര്‍ക്ക് ഉള്‍പ്പെടെ വീഞ്ഞു ലഭിച്ചതിന്റെ വിശദാശങ്ങള്‍ നല്കാന്‍ കര്‍ദിനാളിനു താല്പര്യമുണ്ടേല്‍ ഞാന്‍ കൈമാറാം. ദൈവത്തിന്റെ മുമ്പില്‍ സത്യമുള്ള വരികലാണ്‌ ഈ കുറിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ദയവായി മനസിലാക്കണം. സത്യമാണിതൊക്കെ, അങ്ങിനെയാണ്‌ കാര്യങ്ങള്‍.
വിശ്വാസത്തിന്റെ പേരിലും ക്രിസ്തുവില്‍ ആണയിട്ടും ഉണ്ടാക്കുന്ന വീഞ്ഞിന്റെ എത്ര തുള്ളി ആല്മായര്‍ക്ക് ലഭിക്കുന്നുണ്ട്?. വീഞ്ഞ് വിശ്വാസവുമായി ഇത്ര ബന്ധപ്പെട്ടതാണേല്‍ അതിന്റെ ഒരു തുള്ളിയുടെ ചെറിയ മണത്തിന്റെ അംശം എങ്കിലും വിശ്വാസികള്‍ക്ക് നല്കണം. കര്‍ത്താവിന്റെ ശരീരവും രക്തവുമായ തിരുവോസ്തിയും, വീഞ്ഞുമാണ്‌ കുര്‍ബാനയില്‍ പങ്കുവയ്ക്കുന്നത്. ഇതില്‍ ആശീവദിക്കുന്ന വീഞ്ഞ് പുരോഹിതന്‍ തനിയേ കുടിക്കുകയും, ഓസ്തിമാത്രമായി വിശ്വാസികള്‍ക്ക് നല്കുകയുമാണ്‌ ചെയ്യുന്നത്. ഒരു തുള്ളി വീഞ്ഞുമതി അനവദി പേര്‍ക്ക് അതില്‍ തൊട്ട് തിരുവോസ്തി നല്കാന്‍. അതുപോലും എന്തുകൊണ്ട് ചെയ്യാറില്ല. പിന്നെന്തിനാണ്‌ ഈ വീഞ്ഞില്‍ കര്‍ദ്ദിനാളും സഭയും കടിച്ചുതൂങ്ങുന്നതെന്ന് മനസിലാക്കാന്‍ എല്ലാവര്‍ക്കും കഴിയും. വിശ്വാസവും അചാരവും അതിലുപരി അരമന, പള്ളി അകത്തളങ്ങളിലെ വീഞ്ഞുപാനവും എല്ലാം വീഞ്ഞിനായുള്ള വാദത്തിന്റെ സത്യസ്ഥിതിയാണെന്ന് കര്‍ദ്ദിനാള്‍ക്ക് അറിവുള്ളതാണല്ലോ?. വിദേശത്ത് വീഞ്ഞുപയോഗം ഉണ്ടെന്ന് പറയുന്ന കര്‍ദ്ദിനാള്‍ അവിടുത്തെ പള്ളികളില്‍ കുര്‍ബാന കൈക്കൊണ്ട ശേഷം കാസയില്‍ നിന്നും വീഞ്ഞ് നേരിട്ട് രുചിക്കാന്‍ വിശ്വാസികള്‍ക്കുള്ള സ്വാതന്ത്ര്യവും അറിഞ്ഞിരിക്കണം. സ്ത്രീകള്‍ക്കുകൂടി കുര്‍ബാന അര്‍പ്പിക്കാനും, വൈദീകര്‍ക്ക് വിവാഹം കഴിക്കാനും പോലും ചര്‍ച്ചകള്‍ നടന്നുവരികയാണ്‌ ആഗോള കത്തോലിക്കാ സഭയില്‍. കാലത്തിനും മാറ്റത്തിനും ഒപ്പം സഞ്ചരിക്കുകയും പല അന്ധവിശ്വാസങ്ങള്‍ക്കും വേരറുക്കുകയും ചെയ്തിട്ടുള്ള സഭയുടെ ഭാരത, കേരള ശാഖ വീഞ്ഞു വേണ്ടെന്നു പറഞ്ഞാല്‍ അതില്‍ ഒരു നഷ്ടവും ഇല്ല. മാത്രമല്ല കേരളത്തില്‍ സഭ ഉയര്‍ത്തുന്ന മദ്യത്തിനെതിരായ പോരാട്ടാത്തിന്റെ ഭാഗമായുള്ള സാമൂഹിക വിപ്ലവമായി ആഗോള കത്തോലിക്ക സഭ അതിനെ കാണും. ലക്ഷോപ ലക്ഷം വിശ്വാസികളും മാര്‍പ്പാപ്പയും ആ സാമൂഹിക വിപളവത്തിനു കൈയ്യടിയും പിന്തുണയും നല്കും. പുരോഹിതര്‍ വീഞ്ഞു ഉപേഷിക്കുന്നതോടെ സഭയിലെ ആല്മായര്‍ക്കും തല ഉയര്‍ത്തി മറ്റ് മതക്കാര്‍ക്കിടയില്‍ നില്കാന്‍ സാധിക്കും. അല്ലെങ്കില്‍ രണ്ട് വള്ളത്തിലും കാല്‍ വയ്ച്ചുള്ള യാത്രയാകും സഭയുടെ മദ്യവിരുദ്ധ പ്രചരണണങ്ങള്‍. ആല്‍ ക്കഹോളടങ്ങിയ വീഞ്ഞ് മദ്യം തന്നെയാണ്. പരിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നതാണെന്നു വയ്ച്ച് അതിലേ വീര്യവും മദ്യഗുണവും ഇല്ലാതാവില്ല. വീഞ്ഞ് നിര്‍ബന്ധമാണേല്‍ നിലനിര്‍ത്തിക്കോ. എന്നാലും കര്‍ദ്ദിനാള്‍...മദ്യം കുര്‍ബാനയിലും, പള്ളികളിലും, അരമനകളിലും, പള്ളിമേടകളിലും പൂര്‍ണ്ണമായി നിര്‍ത്തലാക്കണം. യഥാര്‍ഥ മദ്യ വര്‍ജ്ജനം നടത്തി കേരളത്തിന്റെ ഭാവിക്കായുള്ള ആരോഗ്യത്തിനായുള്ള സാമൂഹിക പരിവര്‍ത്തനത്തില്‍ കത്തോലിക്കാ സഭ പങ്കാളിയാകണം.
- See more at: http://www.dailyindianherald.com/home/details/66P4OB3o/9#sthash.ANtoTCyr.dpuf