ലഭിച്ച വോട്ടവകാശം തര്‍ക്കിച്ച് നശിപ്പിക്കരുത്.
എല്ലാ പാര്‍ട്ടികള്‍ക്കും ചരിത്രപരമായ തെറ്റുകള്‍ പറ്റാറുണ്ട്. എന്നാല്‍ വീണ്ടും അറിഞ്ഞുകൊണ്ട് അതില്‍ ചാടുകയാണ് സി.പി.എം. 17 ലക്ഷം മലയാളികള്‍ക്ക് തീര്‍ച്ചയായും ലഭിക്കുന്ന വോട്ടവകാശം സി.പി.എം എതിര്‍ വാദങ്ങള്‍ നടത്തി ഇല്ലാതാക്കിയാല്‍ അത് പാര്‍ട്ടിക്ക് പറ്റുന്ന മറ്റൊരു തെറ്റായിരിക്കും. ഏറെ പഴിയും കേള്‍ക്കേണ്ടിവരും. 17 ലക്ഷത്തോളം വരുന്ന മലയാളി പ്രവാസി വോട്ടര്‍മാര്‍ക്ക് വോട്ടവകാശം ഇപ്പോള്‍ വിരല്‍ തുമ്പില്‍ ഉണ്ട്. വോട്ട് രേഖപെടുത്താനുള്ള മാര്‍ഗ്ഗവും കണ്ടെത്തി കഴിഞ്ഞു. ഈ നിര്‍ണ്ണായാക ഘട്ടത്തില്‍ സി.പി.എം ചാടി കേറി പുറപ്പെട്ട് തടസവാദങ്ങളുമായി ഇറങ്ങുന്നത് എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കും. പ്രോക്‌സി വോട്ടിനേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ക്കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ വോട്ടിനേ എല്ലാവരും അനുകൂലിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വരെ ആരും എതിര്‍ത്തില്ലായിരുന്നു. എന്നാല്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈനില്‍ വോട്ട് ചെയ്യാന്‍ കഴിയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് സി.പി.എം അതിനെതിരെ എതിര്‍പ്പുമായി വന്നിരിക്കുകയാണ്. പാർട്ടി അതിൽ നിന്നും പിന്മാറി 17 ലക്ഷത്തോളം വരുന്ന മലയാളി പ്രവാസി വോട്ടര്‍മാരുടെ അംഗീകാരം നേടുകയാണ് ഈ അവസരത്തിൽ ചെയ്യേണ്ടത്.
സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്ന എതിര്‍ വാദങ്ങള്‍ ഇവയാണ്. ഒണ്‍ലൈന്‍ വോട്ട് ഏര്‍പ്പെടുത്തിയാല്‍ പ്രവാസികളില്‍ 60% വരുന്ന ഗള്‍ഫ് മലയാളികള്‍ കൃത്യമായി അത് വിനിയോഗിക്കില്ല. 50% വരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ഒരു ഇമെയില്‍ വിലാസം പോലും ഇല്ലാത്തവരും ഇമെയിലുകള്‍ എങ്ങനെ നോക്കണം എന്ന് പോലും അറിയാത്തവരുമാണ്. 50%ത്തോളം വരുന്ന ഗള്‍ഫ് മലയാളികള്‍ തൊഴിലാളികളും കമ്പ്യൂട്ടര്‍ ഇല്ലാത്തവരും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിവില്ലാത്തവരുമാണ്. ഇമെയിലില്‍ അയക്കുന്ന ബാലറ്റ് പേപ്പറില്‍ ആണ് പ്രവാസിക്ക് വോട്ട് ചെയ്യാന്‍ അവരം ഒരുക്കുന്നത്. എന്നാല്‍ ഇപ്രകാരം ഇമെയില്‍ സ്വീകരിക്കുന്നതും, വോട്ട് ചെയ്യുന്നതും യഥാര്‍ഥ വോട്ടര്‍ അണെന്ന് ഉറപ്പാക്കാനാകില്ല. വിദേശ രാജ്യത്തുള്ള മലയാളികള്‍ക്ക് ഇത്തരത്തില്‍ വോട്ടവകാശം കിട്ടുമ്പോള്‍ മറ്റ് സംസ്ഥാനത്ത് ഇന്ത്യക്കകത്തുള്ള മലയാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. ഇത് വിവേചനവും അനീതിയുമാണ്.
കോടിയേരി ബാലകൃഷ്ണന്റെ നിലപാടുകള്‍ ഒറ്റ നോട്ടത്തില്‍ ശരിയാണ്. എന്നാല്‍ ഗള്‍ഫിലെ കുറെ മലയാളികള്‍ക്ക് ഇമെയില്‍ വിലാസം ഇല്ലെങ്കില്‍ അത് ഉണ്ടാക്കാവുന്നതും, അതിന്റെ പാസ് വേഡുകള്‍ അവര്‍ക്ക് സൂക്ഷിക്കാവുന്നതും ആണ്. എല്ലാവര്‍ക്കും ഇന്ന് എ.ടി.എം കാര്‍ഡ് ഉണ്ട്. കാര്‍ഡ് ഉപയോഗിക്കാന്‍ അറിവില്ലാത്തവര്‍ പോലും അതിന്റെ പിന്‍ നമ്പര്‍ എ.ടി.എം മിഷ്യനില്‍ രഹസ്യമായി ഉപയോഗിക്കുന്നുണ്ട്. ആരോടും തങ്ങളുടെ പിന്‍ നമ്പര്‍ പറയാറും വെളിപ്പെടുത്താരും ഇല്ല. എ.ടി.എം മിഷ്യനുകള്‍ ആരുടേയും സ്വന്തമല്ല. ഉപഭോക്താവ് തങ്ങളുടെ പാസ് വേഡുകള്‍ ഉപയോഗിച്ച് പലര്‍ ഉപയോഗിക്കുന്ന മിഷ്യന്‍ ഷേര്‍ ചെയ്ത് ഉപയോഗിക്കുന്നു. ഇതുപോലെ തന്നെയാണ് മറ്റുവരുടെ കമ്പ്യൂട്ടറിൽനിന്നും ഇമെയിൽ തുറക്കുന്നതും ഇമെയിലുകൾ അയക്കുന്നതും. ഒരു ഇമെയില്‍ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാല്‍ അത് സ്വന്തം കമ്പ്യൂട്ടറില്‍ നിന്നും തന്നെ പ്രവര്‍ത്തിപ്പിക്കണമെന്നും തുറക്കണെമെന്നുമില്ല. ആരുടെ കമ്പ്യൂട്ടറില്‍ നിന്നും തുറക്കാം. പാസ് വേഡുകള്‍ മാത്രം ഒരു വ്യക്തി രഹസ്യമായി സൂക്ഷിച്ചാല്‍ അയാള്‍ക്ക് ഇമെയില്‍ ഒരാളുടെ സഹായത്താല്‍ തുറക്കാം. പാസ് വേഡുകള്‍ ഉപയോഗിക്കുന്ന സമയം മുതല്‍ വോട്ട് ചെയ്യുന്ന സമയം വരെ വോട്ടര്‍ രഹസ്യമായി മറ്റുവരില്‍ നിന്നും മാറി നിന്നാല്‍ ഈ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കാം. ഇനി അതിലും വിശ്വാസം ഇല്ലേല്‍ വോട്ടര്‍ക്ക് അതാത് രാജ്യത്തേ ഇന്ത്യന്‍ എമ്പസികളിലും, കോണ്‍സുലേറ്റുകളിലും അവിടെത്തേ കമ്പ്യൂട്ടറില്‍ വോട്ട് രേഖപെടുത്താനും ഉദ്യോഗസ്ഥരുടെ സഹായത്തിനും നിര്‍ദ്ദേശം നല്കാവുന്നതാണ്. ഓണ്‍ലൈന്‍ വോട്ട് രേഖപെടുത്താന്‍ ഇമെയില്‍ വിലാസവും കമ്പ്യൂട്ടറും ഇല്ലാത്തവര്‍ക്ക് നിരവധി പോം വഴികള്‍ ഈ ആധുനിക കാലത്ത് നിലവില്‍ ഉണ്ട്. ഇതെല്ലാം കോടിയേരി ബാലകൃഷ്ണനും സി.പി.എമ്മിനും അറിയാവുന്ന കൊച്ചു കൊച്ചു കാര്യങ്ങളാണ്. പിന്നെന്തിനാവും പാർട്ടി പ്രവാസികൾക്ക് വളരെ അടുത്തെത്തിയ വോട്ടവകാശത്തേ തട്ടിതെറുപ്പിക്കുന്നത്? എന്താകും അതിനു പിന്നിലേ രഹസ്യം?. ഗൾഫ് മലയളികളിൽ 50% പേരും ഇമെയിലും, ഇന്റർനെറ്റും എന്തെന്ന് അറിയാത്ത നിരക്ഷരരാണെന്ന പരാമർശം ശരിയല്ല. അത് അവരെ അവഹേളിക്കുന്നതിനു തുല്യമാണ്.
പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ സി.പി.എം ഉയര്‍ത്തിയ തടസവാദങ്ങള്‍ ഗൗരവമുള്ളതാണ്. എന്നാല്‍ അതെല്ലാം നിസാരമായ നീക്കങ്ങളിലൂടെ പരിഹരിക്കാന്‍ കഴിയും. ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ സുരക്ഷിതമായ മാര്‍ഗ്ഗം ഓണ്‍ലൈന്‍ രീതിയില്‍ കണ്ടെത്തേണ്ട ചുമതല അതാത് വോട്ടര്‍മാര്‍ക്കാണ്. അതില്‍ സര്‍ക്കാരിനും മറ്റും ഒന്നും ചെയ്യാന്‍ കഴിയില്ല. സുരക്ഷിതമായി തന്റെ ഇമെയിലുകൾ സൂക്ഷിക്കുക, പാസ്വേ ഡുകൾ രഹസ്യമാക്കി വയ്ക്കുക എന്നിങ്ങനെയുള്ള വ്യക്തികളുടെ രഹസ്യ വിവരങ്ങൾ ലോകത്തേ ഒരു സർക്കാരും നിയമവും, പോലീസും കാത്തു സൂക്ഷിക്കുന്നില്ല. വ്യക്തികൾ സ്വയമാണ് അത് സൂക്ഷിക്കുകയും കൈകാര്യം ചെയ്യുന്നതും.
സി.പി.എം പ്രവാസി വോട്ടിനേ എതിര്‍ക്കുന്നത് മേല്‍ സൂചിപ്പിച്ച അടിസ്ഥാനത്തില്‍ ശരിയായ നടപടിയല്ല. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് ഏര്‍പ്പെടുത്തുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പരാതി നല്കുമെന്നും സി.പി.എം പറയുന്നു. അതായത് പ്രവാസി വോട്ടിനെതിരെ കര്‍ക്കശ നിലപാടിലാണ് സി.പി.എം.
മുന്നോട്ട് വെച്ച എല്ലാ വോട്ടിങ്ങ് രീതിയും പാര്‍ട്ടി എതിര്‍ത്തു. പാര്‍ട്ടി ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ പ്രവാസികളുടെ വിമശനത്തിനു കാരണമാകും. ഹൈടെക് വിദ്യകള്‍ക്കും ഐ.ടി വികസനത്തിനും ആദ്യം എതിരു നിന്ന പാര്‍ട്ടി പിന്നീട് വിമര്‍ശനം കേള്‍ക്കേണ്ടിവന്നു എന്നതും മറക്കരുത്. കല്ലുവെട്ട് യന്ത്രം മുതല്‍ കമ്പ്യൂട്ടറിനെതിരെ വരെ സമരം നടത്തിയ പാര്‍ട്ടി പ്രവാസി വോട്ടിന്റെ കാര്യത്തിലും അതേ നിലപാട് സ്വീകരിക്കരുത്. നൂതന വിദ്യകള്‍ ആദ്യം എതിര്‍ക്കുകയും രക്ഷയില്ലാതെ വരുമ്പോള്‍ സ്വീകരിക്കുകയും ചെയ്യുന്ന നിലപാട് സി.പി.എം മാറ്റണം. പ്രവസികള്‍ക്ക് വോട്ട് കിട്ടിയാല്‍ സി.പി.എമ്മിനും ആ വോട്ടുകള്‍ ലഭിക്കും. സി.പി.എം നടത്തുന്ന അവകാശ യുദ്ധങ്ങളില്‍ പ്രവാസികള്‍ക്കും വോട്ട് ചെയ്ത് പ്രതികരിച്ച് പാര്‍ട്ടിക്കൊപ്പം നില്ക്കാന്‍ സാധിക്കും. ആ അവസരം സി.പി.എം കളഞ്ഞ് പ്രവാസികളെ നിരാശരാക്കരുത്. ഓണ്‍ലൈന്‍ രീതി സുരക്ഷിതവും സ്വതന്ത്രവുമാണ്. അല്ലായിരുന്നുവെങ്കില്‍ ഇന്ന് പ്രവാസികള്‍ക്ക് നാട്ടിലേ ബാങ്കുകളില്‍ യാതൊരു ഇടപാടും പറ്റിലായിരുന്നു.
നിലവില്‍ ബൂത്തുകളില്‍ ചെന്ന് രേഖപ്പെടുത്തുന്ന വോട്ടുകളേക്കാള്‍ സ്വതന്ത്രവും, മൂല്യവും ഓണ്‍ലൈന്‍ വോട്ടുകള്‍ക്ക് ഉണ്ട്.
- ചിലവുകള്‍ ഇല്ല
- കള്ള വോട്ടുകള്‍ 100%വും ഉണ്ടാകില്ല.
- ഭീഷണിയും, സ്വാധീനവും വോട്ടറെ ബാധിക്കില്ല. സ്വയം തീരുമാനിച്ച് ചെയ്യുന്ന വോട്ടാകും അത്.
- ബൂത്തുപിടുത്തം, അക്രമം, ആള്‍മാറാട്ടം എന്നിവ ഓണ്‍ലൈന്‍ വോട്ടില്‍ നടത്താന്‍ പറ്റില്ല.
ഇത്രമാത്രം സുരക്ഷിതവും കുറ്റമറ്റതും അതീവ സംരക്ഷിതവുമായ ഓണ്‍ലൈന്‍ രീതിയേ പിന്നെ എന്തിനാകും സി.പി.എം എതിര്‍ക്കുന്നത്?. 17 ലക്ഷം മലയാളികള്‍ക്ക് ഏറെ കുറെ അനുവദിച്ചു എന്ന രീതിയിലുള്ള ഓണ്‍ലൈന്‍ വോട്ടിനെതിരെ സി.പി.എം എന്തിനാണ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോകുന്നത്?. 17 ലക്ഷം പ്രവാസികള്‍ക്ക് തല്ക്കാലം വോട്ട് വേണ്ടെന്ന് പറയുന്നത് ഏത് ജനാധിപത്യ മര്യാദയാണ്. ഒരു ജനകീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം അവരുടെ ഈ പ്രവര്‍ത്തിയിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്?.http://www.pravasishabdam.com/cpim-against-nri-vote-by-vince-mathew/
No comments:
Post a Comment